2013, ഡിസംബർ 2, തിങ്കളാഴ്‌ച

ആധുനിക ക്ഷണക്കത്ത്

ഞങ്ങളുടെ മകള്‍ ധന്യയും അപ്പുറത്തെ ഉല്പലാക്ഷന്‍ ദമ്പതികളുടെ മകന്‍ രമേഷും തമ്മിലുള്ള `ദുരന്തം` അടുത്ത 18 -ആം തിയ്യതി നടുത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു .എല്ലാരും സദ്യയുണ്ട് കുറ്റം പറഞ്ഞു എത്രയും പെട്ടന്ന് രണ്ടാകാന്‍ പ്രാര്‍ഥിച്ചു സ്ഥലം വിടുക.
ഇങ്ങനെയൊരു ക്ഷണക്കത്ത് വിദൂരമല്ല എന്ന് തോന്നുന്നു.വിവാഹ വാര്‍ഷികം ആയാല്‍ എല്ലാരും പറയുക ദുരന്തം നടന്ന വാര്‍ഷികം എന്നാണു.അങ്ങിനെ പറയുന്നവര്‍ ഇങ്ങനെ കത്ത് തയാറാക്കുന്നത് ആയിരിക്കും നല്ലത് അല്ലെ?
 

മനുഷ്യനും ബലൂണും

മനുഷ്യന്‍ -ശ്വസിച്ച വായുവിന്നവശിഷ്ടം പുറത്തേക്ക് പോകാത്തിടത്തു അവസാനിക്കുന്നു
ബലൂണ്‍ - ശ്വസിച്ച വായു പുറത്തേക്ക് പോകുന്നിടത്ത് തീരുന്ന ജന്മം !

2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

ഒരു നാടകാനുഭവം

കാളിദാസ കലാകേന്ദ്രത്തിന്റെ മാക്ബത്ത് നാടകമുണ്ടെന്നു അറിഞ്ഞപ്പോള്‍ കയ്യും കാലും പിടിച്ചു അങ്ങോട്ട്‌ എത്തി.പോയത് വെറുതെ ആയില്ല.സിബി മലയില്‍ ,രാജേന്ദ്രന്‍ ,സന്ധ്യാ രാജേന്ദ്രന്‍,കൈനകരി സര്‍ അങ്ങനെ പ്രമുഖര്‍ എല്ലാം ഉണ്ട്.വക്കം ശക്കീരിനു രാമുകാര്യാട്ട് അവാര്‍ഡും കൈനകരിക്ക് കഴിമ്പ്രം വിജയന്‍ അവാര്‍ഡും സമ്മാനിക്കുന്ന ചടങ്ങ്

നാടക്കത്തെക്കള്‍ കൈനകരി യുടെ പ്രസംഗം ആണ് മികച്ചു നിന്നത് .അദ്ദേഹം അക്കമിട്ടു പറഞ്ഞ ചിലകാര്യങ്ങള്‍ മനസ്സില്‍ തട്ടി.
1.നൂറോളം അവാര്‍ഡുകള്‍ ലഭിച്ചു .ഒന്നും വാങ്ങിയതല്ല,കിട്ടിയതാണ് .
2.സംഗീത നാടക അകടെമിയുടെ പെന്‍ഷന്‍ അതിനുപുറകെ നടക്കാത്തത് കൊണ്ട് ലഭിക്കുന്നില്ല.
3.സിബിമലയിലിനോടുള്ള അപേക്ഷ ,തിരക്കഥ നല്ലത് കിട്ടാന്‍ രണ്ടു മൂന്നും വര്‍ഷം കാത്തിരിക്കുന്ന സിബിക്ക് പുതിയ താരങ്ങളെ
കിട്ടാനും അങ്ങനെയൊരു തയ്യാറെടുപ്പ് ആകാം എന്ന്.
4.ഇടതുപക്ഷ സഹയാത്രികനായ ആള്‍ക്ക് ഇടതുപക്ഷം ഭരിക്കുമ്പോള്‍ അവാര്‍ഡ്‌ കിട്ടില്ല.അത് മറ്റവര്‍ക്കു കൊടുക്കാം അല്ലെങ്കില്‍ അത് വിളിച്ചു പറയുമെന്ന് പറഞ്ഞു അവര് കൈ ഒഴിയും.മറ്റവര്‍ ഭരിചാലോ ജന്മത്ത് സംഗീതനാടക അകാദെമി അവാര്‍ഡ്‌ ഒരു ഇടതുപക്ഷക്കാരന് കിട്ടുകയുമില്ല.
          ഒരു നല്ല കലാകാരനാവുക അത്ര എളുപ്പമല്ല.മക്ബെത്തിലെ ലേഡി മാക്ബത്ത് നെ അവതരിപ്പിച്ച നടി ശരിക്കും വിസ്മയിപ്പിച്ചു .അവര്‍
ശരിക്കും കഥാപാത്രം ആയി മാറുകയായിരുന്നു.മാക്ബത്തിന്‍റെ  പ്രകടനം ശരാശരിയില്‍ ഒതുങ്ങി.
       സിപിഎം കാരിയായ ഒരു ജില്ലാ പഞ്ചായത്ത് അംഗത്തിന്‍റെ അഭിപ്രായം എന്നെ അത്ഭുതപ്പെടുത്തി,നാടകോത്സവത്തിന്റെ അവസാനം ഗാനമേള വേണമത്രെ!നീ ഇപ്പറഞ്ഞതിനോക്കെ ഞെട്ടാന്‍ നിന്നാല്‍ നിനക്കതിനെ നേരമുണ്ടാകൂ എന്ന് പറഞ്ഞ്എന്‍റെ ഭര്‍ത്താവ് കയ്യിലുള്ള ബ്രോഷര്‍ എനിക്ക് തന്നു,അതില്‍ കുറിച്ചിരിക്കുന്നു അവസാന പരിപാടി മിമിക്സ് പരേഡ്!

ഒരു ശില്‍പ്പിയുടെ കഥ ..ശില്പ്പത്തിന്‍റെയും

പണ്ട് പണ്ട് പിന്നേം പണ്ട് ഒരു രാജ്യത്ത് മഹാനായ ഒരു ശില്പി ഉണ്ടായിരുന്നു .മനോഹരങ്ങളായ ശില്പങ്ങള്‍
ഉണ്ടാക്കി ശില്പി രാജാവിന് സമര്‍പ്പിക്കും.രാജാവ് പട്ടും വളയും ശില്പ്പിക്ക് നല്‍കും .ഇത് കാലങ്ങളോളം
തുടര്‍ന്നിട്ടും ശില്പിയുടെ അടുപ്പ് പുകഞ്ഞില്ല.വീട്ടുകാരി വക്കീല്‍ നോട്ടിസ് അയക്കുമെന്ന് ഭീഷണിപ്പെടുത്തി.
രാജാവ് സമ്മാനിച്ച ബഹുമതികള്‍ വിറ്റ് പുട്ടടിച്ചാല്‍ തല കാണില്ല.ശില്‍പ്പി ധര്‍മ്മസങ്കടത്തിലായി.
      കുറെ കാലത്തോളം ശില്പി കൊട്ടാരത്തിലേക്ക് ചെന്നില്ല .രാജാവിനാനെങ്കില്‍ പട്ടും വളയും കൊടുക്കാന്‍ മുട്ടീട്ടു നില്‍ക്കകളിയില്ല.
രാജാവ് ശില്പിയെ അന്വേഷിച്ചു വീട്ടിലേക്കു ആളെ വിട്ടു.പഴയ കുടില്‍ ഇരുന്നിടത്തു അതാ മനോഹരമായ മാളിക.രാജാവ് ഇതറിഞ്ഞു
ഞെട്ടി ."ഇതെങ്ങിനെ താങ്കള്‍ സാധിച്ചു?" ശില്‍പ്പി നിസ്സാരമായി പറഞ്ഞു "ഞാന്‍ പ്ലേറ്റ് ഒന്ന് മാറ്റി പിടിച്ചു ,ശില്പ പണി നിറുത്തി,ശവപ്പെട്ടി
കച്ചവടം തുടങ്ങി ,നല്ല വരുമാനോം ആയി" ഇപ്പോ രാജാവ് ആരായി?!!

      കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ആവശ്യമായ പ്രോത്സാഹനം കിട്ടിയില്ലെങ്കില്‍ ചുമരെഴുത്തുകാരും ആധാര എഴുത്തുകാരുമായി
മാറുമെന്നു ചുരുക്കം !  (കടപ്പാട്)
 


2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

ഇനിയും

"കേട്ട ഗാനം മധുരതരം ,കേള്‍ക്കാത്ത ഗാനം അതിമധുരതരം"
 
                                                      - keats
സഫലപ്രണയം മധുരതരം,
ഇനിയും ലഭിക്കാത്ത പ്രണയത്തിനോ അതിമധുരം!
കണ്ട കാഴ്ചകള്‍ മനോഹരം ,
ഇനിയും കാണാത്ത കാഴ്ചകള്‍ അതിമനോഹരം!

കീഴടക്കിയ ദൂരങ്ങള്‍ ആഗ്രഹങ്ങള്‍,
ഇനിയും എത്തിപ്പിടിക്കാത്തത് ലക്ഷ്യങ്ങള്‍!! 

2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

ജോണീ ജോണീ

ജോണീ ..ജോണീ
എന്തൂട്ടാണ് അപ്പാ അലറണത്?
എന്തൂര്‍ണട അവ്ടെ നീ മിണങ്ങണത്?
ഒന്നൂല്ലപ്പാ ,ഒന്നൂല്ല!
വായ്‌ തൊറന്നു ഊതടാ ശവീ,
ഊഹു...ഊഹു...
(അന്ന് കോമയിലായതാ ജോണീടെ അപ്പന്‍!)
 — listening to Johny , Johny - Yes Papa.

2013, സെപ്റ്റംബർ 4, ബുധനാഴ്‌ച

രൂപയുടെ വില

കറന്‍സി നോട്ടുകളില്‍ പ്രരാബ്ദവും പ്രണയലേഖനവും reserve ബാങ്ക് നിരോധിച്ചത് നന്നായി!മുന്‍പൊക്കെ ഒരു നോട്ടില്‍ എന്തൊക്കെ ഭാവനാവിലാസങ്ങള്‍ കാണാമായിരുന്നു.പണ്ടത്തെ വിരുതന്മാരുടെ ഫെയിസ്ബൂക്കായിരുന്നു കറന്‍സിനോട്ടുകള്‍..,മനസ്സില്‍ തോന്നുന്നതെല്ലാം കുറിച്ച് വിടാനുള്ള മോന്തപുസ്തകം! ഇപ്പോ ഒരു വിലയുമില്ലാതായി തളര്‍ന്നു കിടക്കുന്നു.ഇത്രേയുള്ളൂ ഏതു പുസ്തകത്തിന്റെയും ഭാവി...വെറും ആവി! — feeling ന്‍റെ കയ്യീന്ന് പോയ കാശൊക്കെ ന്‍റെ കയ്യില്‍ തന്നെ വരണെ.

2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

ഒരു ചിന്ന കല്യാണമോഹം

ഒരു കല്യാണചടങ്ങില്‍ പങ്കെടുത്തു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുതല്‍
3 വയസ്സുകാരന് വാശി.ഇപ്പോ കല്യാണം കഴിക്കണം!അച്ഛന്‍ സമാധാനിപ്പിക്കാന്‍
പലതും പറഞ്ഞു."മോനെ 10 വയസായ ചേട്ടന്‍ കല്യാണം കഴിച്ചിട്ടില്ല!അത് കഴിഞ്ഞു പോരെ
നിനക്ക്?!" മോന്‍"പറ്റില്ല.എനിക്ക് അമ്മയെ കല്യാണം കഴിക്കണം."പ്ലിംഗ്...പാര എന്‍റെ തലയില്‍
ലക്ഷ്യം തെറ്റാതെ വീണു.(ഇവന് ഐ.എസ്‌.ആര്‍ .ഓ യില്‍ ജോലി ഉറപ്പു)."എന്‍റെ മോന്‍റെ
സ്നേഹം നോക്കിയേടി,കണ്ടോ അവന്‍ എനിക്കു വേണ്ടി ഏതു കുരിശും ഈ പ്രായത്തില്‍
തന്നെ ചുമക്കാന്‍ തയ്യാറാ!"
 
     വാല്‍ക്കഷ്ണം-ഇന്നു രണ്ടാത്മാക്കള്‍ പട്ടിണി .

2013, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

ഒരു വണ്ടിക്കഥ

അനുജന്‍റെ കാര്‍ വാങ്ങാനായി വന്നവര്‍ നാലഞ്ച് പേരുണ്ടായിരുന്നു.ആദ്യമായി കടയില്‍ പച്ചക്കറി വാങ്ങാന്‍ വന്നവരെപോലെ
അവര്‍ കാര്‍ ഞെക്കിയും തട്ടിയും നോക്കി.ഓടിച്ചു നോക്കാന്‍ താക്കോല്‍ കൊടുത്തപ്പോഴേക്കും അവര്‍ പറഞ്ഞു ,"ഇഷ്ടായീന്നു".
ആര്‍ക്കും തന്നെ ഡ്രൈവിംഗ് അറിയില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.നാളെ 4 ആള്‍ കൂടി നോക്കാന്‍ വരുമെന്ന് പറഞ്ഞു അവര്‍ പോയി.
പിറ്റേദിവസം അടുത്ത ടീം എത്തി .അവസ്ഥ ഇതു തന്നെ ആരും കീ വാങ്ങുന്നില്ല.ഇത്തവണ വന്നവര്‍ സത്യം പറഞ്ഞു .ഞങ്ങള്‍ക്കാര്‍ക്കും
ഓടിക്കാന്‍ അറിയില്ല.15 പേര്‍ കൂടി പണി പഠിക്കാനാ വണ്ടി എടുക്കുന്നത്.പിറ്റേദിവസം കാര്‍ കൊണ്ട് പോകാന്‍ രാവിലെ വരാമെന്ന്
പറഞ്ഞപ്പോള്‍ അനുജന്‍ അവനു ഒഴിവില്ലെന്ന് അറിയിച്ചു.എന്നാ ചേട്ടന്‍ ഇതൊന്നു അങ്ങോട്ട്‌ എത്തിക്കെന്നായി അവര്‍.അവന്‍ സമ്മതം മൂളി.
കാര്‍ കൊടുത്തു തിരിച്ചെത്തിയ അവന്‍റെ ചിരി വീടെത്തിയിട്ടും തീരുന്നില്ല.അവന്‍ എന്നോട് "ചേച്ചി ഈ തിരുട്ടു ഗ്രാമം എന്നൊക്കെ പറയുന്നത്
പോലെ ഡ്രൈവിംഗ് അറിയാത്തചെറുപ്പക്കാരുടെ ഒരു ഗ്രാമം.ഞാന്‍ വരുന്നതും കാത്തു ഇരുപത്തഞ്ചോളം പേര്‍ കണ്ണിലെണ്ണയും ഒഴിച്ചു കാത്തിരിക്കുകയായിരുന്നു.ഒരാള്‍ക്ക് മാത്രം ഡ്രൈവിംഗ് അറിയാം .ബാക്കി 24 പേര്‍ ഇതില്‍ പണി പഠിക്കാന്‍ കാത്തിരിക്കുന്നു.പക്ഷെ എല്ലാവര്‍ക്കും ലൈസെന്‍സ്ഉണ്ട് കേട്ടോ?!!"അവരുടെ കൂട്ടായ്മ കൊള്ളാം അല്ലെ?!

2013, ജൂലൈ 27, ശനിയാഴ്‌ച

പരദൂഷണത്തിന്‍റെ ഒരു പതിപ്പ്

എന്‍റെ മകന്‍റെ സ്കൂളില്‍ ഫീസ്‌ വര്‍ധനക്കെതിരെ സമരം നടത്തിയിരുന്നു.ഇന്നലെ ആണ് ഒത്തു തീര്‍പ്പായത്.2 ദിവസം മുന്‍പ്
മകന്‍റെ സുഹൃത്തിന്റെ അമ്മ എന്‍റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു.ഫീ അടക്കാത്തത് കൊണ്ട് മകന് വല്ല്യ
വിഷമം ആണെന്നും ,അതുകൊണ്ട് അവര്‍ ഫീസ്‌ അടച്ചാലോ എന്ന് അദ്ദേഹത്തോട് ചോദിച്ചു .ഇതില്‍ രസകരമായ സംഗതി ഈ
സ്ത്രീയുമായി ഞങ്ങള്‍ക്ക് ഒരു പരിച്ചയവുമില്ലെന്നതും ,സമരസമിതി ഭാരവാഹിയുടെ വീട് അവരുടെ തൊട്ടടുത്താണ് എന്നതുമാണ്‌.അവര്‍ക്ക്
ആ ഭാരവാഹിയോടു അഭിപ്രായം ചോദിക്കാവുന്നതെ ഉള്ളു.പക്ഷെ വരാനുള്ളത് വഴിയില്‍ തങ്ങില്ലാലോ.അത് സൈക്കിളിലായാലും വരും.,
അല്ല വന്നു.
          ഫീസ്‌ അടച്ചാല്‍ കൂട്ടായി സമരം ചെയ്യുന്നവര്‍ക്ക് പാര ആകുമെന്നുള്ളതു കൊണ്ട് ഞങ്ങള്‍ ഇപ്പോള്‍ അടക്കുന്നില്ലെന്നും,അതാണ് ഉചിതമെന്നും,പിന്നെ നിങ്ങള്ക്ക് നിങ്ങളുടെ താത്പര്യം പോലെ ആകാമെന്നും എന്‍റെ ഭര്‍ത്താവ് ആ സ്ത്രീയോട് പറഞ്ഞു.ഇതേ പറ്റി എന്നോട്
പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മകന്‍ സ്കൂളില്‍ നിന്ന് വന്നു .ഞാന്‍ അവനോടു പറഞ്ഞു ,"ഡാ നിന്‍റെ ഫ്രണ്ടിന്‍റെ അമ്മ വിളിച്ചിരുന്നു".അവന്‍
യുണിഫോംമാറുന്നിതിനിടയില്‍ അലസമായി പറഞ്ഞു,ആ അവന്‍ എന്നോട് പറഞ്ഞു,അവന്‍റെ അമ്മ ചോദിച്ചു ഋതുന്‍റെ അച്ഛന്‍ വല്ല മന്ത്രിയോ ,മറ്റോ ആണോ ?എന്താ അയാളുടെ ഒരു അഭിപ്രായം പറച്ചില്‍!ഭര്‍ത്താവിന്‍റെ മുഖത്തു വെട്ടിയാല്‍ ചോര വരില്ല.ആ പരുവമായി.
           ഇവര്‍ക്കൊക്കെ ഇതു എന്തിന്‍റെ കേടാ എന്ന് എനിക്ക് മനസ്സിലാകുന്നില്ല!സ്ത്രീ വര്‍ഗ്ഗത്തിന് മൊത്തം അപമാനം വരുത്തി വെക്കാന്‍
പരദൂഷണത്തിന്റെ ലേറ്റസ്റ്റ് വെര്‍ഷനും കൊണ്ട് വരും!

2013, ജൂലൈ 14, ഞായറാഴ്‌ച

തെറിപുരാണം

ഫേസ്ബൂകിലും ബ്ലോഗ്ഗുകളിലും തെറിയുടെ അതിപ്രസരം.പ്രഷര്‍ കുക്കെറിന്റെ നോസില്‍ തുറക്കുകയാണോ സത്യത്തില്‍ സുക്കന്‍ബര്‍ഗുമാര്‍ ചെയ്തത്.വീട്ടിലും നാട്ടിലും വിളിക്കാന്‍ പറ്റാത്ത തെറികള്‍. യാതൊരു ഉളുപ്പുമില്ലാതെ പ്രയോഗിക്കുന്നു.(വായിക്കുന്നവര്‍ക്കും ഒരു സുഖം,വിമര്‍ശിക്കുന്നവര്‍ക്കും ഒരു തെറി പറഞ്ഞ സുഖം).വള്ളുവനാടന്‍,മലബാറി,കുട്ടനാടന്‍,അങ്ങനെ സങ്കരയിനം ആടുകളെ ഓര്‍മിപ്പിക്കുമാറുള്ള നല്ല പുളിച്ച തെറികള്‍..,ഇതൊന്നും പോരാതെ` യൂത്ത് തെറി`,ഡിഫി തെറി,കാവിതെറി ..`മീനഭരണി` പ്രൊഫൈല്‍ തുറന്ന പോലെ. — feeling ഒടുക്കത്തെ കുശുമ്പ്!

2013, ജൂലൈ 8, തിങ്കളാഴ്‌ച

ഒത്തൊരുമ

ആള്‍പ്പെരുമയുണ്ട്,ആനപ്പെരുമയുണ്ട്
കുടുംബപ്പെരുമയുണ്ട്,ഒത്തൊരുമയില്ല.

2013, ജൂലൈ 3, ബുധനാഴ്‌ച

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ അതിവേഗം ഒഴുകുന്ന പുഴയിലെ കല്ലുകള്‍ പോലെയാണ്.ചിലത് ഒഴുകി ഒഴുകി ഭംഗിയുള്ള ഉരുളന്‍ കല്ലുകളായി
 രൂപപ്പെടും.മറ്റുചിലത് ഒഴുക്കില്‍ പാതിവഴിയില്‍ പുഴ ഉപേക്ഷിക്കും,മറ്റു ചിലതും, പാതി ഒഴുകി മടുത്തു യാത്ര
 അവസാനിപ്പിക്കും.ബാല്യത്തിലെ ഓര്‍മ്മകള്‍ പലതും ഉരുളന്‍ കല്ലുകള്‍ പോലെയാണ് ;മിനുസമുള്ളതു ഭംഗിയുള്ളതുമായ
 വെള്ളാരംകല്ലുകള്‍ പോലെ.ഒരിക്കലും മറക്കാനും മായ്ക്കാനും കഴിയാത്ത ഒരുപാടു ചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന
സുവര്‍ണ്ണകാലം.കൌമാരത്തിലെ ഓര്‍മ്മകള്‍പലയിടത്തും ചിതറിക്കിടക്കുന്നുണ്ടാകും.പെറുക്കി കൂട്ടാന്‍  ബോധപൂര്‍വം
ശ്രമിച്ചാല്‍ അടുക്കി വെയ്ക്കാന്‍ കഴിയും.യൌവ്വനകാലഓര്‍മ്മകള്‍ സ്വയം മിനുസപ്പെടുത്താന്‍ ശ്രമിച്ചു  പായല്‍പറ്റിയ
 കല്ലുകള്‍ പോലെയാണ്.പലതും അവ്യക്തമാണ്.ഒരു പക്ഷെ വാര്‍ദ്ധക്യത്തില്‍ എല്ലാം ഒരു പ്രിയപ്പെട്ട പുസ്തകതാളുപോലെ
മനസ്സില്‍ കടന്നു വരുമായിരിക്കും. എന്‍ .എന്‍ കക്കാട് പറഞ്ഞു വെച്ചപോലെ "അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം?"

2013, ജൂലൈ 1, തിങ്കളാഴ്‌ച

ധ്യാനം

എല്ലാ നിറങ്ങളും ചാലിച്ചു ഞാനൊരു
 വര്‍ണക്കൂടാരമെഴുതി,
അതില്‍ നോക്കിയിരുന്നങ്ങനെ മിഴികളടഞ്ഞുപോയ്
 ധ്യാനിച്ചു, ധ്യാനിച്ചു അലിഞ്ഞുചേര്‍ന്നതി-
ലെങ്ങിനെഞാനിനി നിന്നടുത്തെത്തും ?

2013, ജൂൺ 30, ഞായറാഴ്‌ച

രാജാവ് നീണാള്‍ വഴാട്ടെ!

ഈ മന്‍മോഹന്‍സിംഗിനെ മാറ്റി നമുക്ക്   ഇന്ത്യയുടെ ഭരണമങ്ങു  സുക്കന്ബര്‍ഗിനു
കൈമാറിയാലോ?നമ്മളെയൊക്കെ ഇത്ര നന്നായി ഭരിക്കാന്‍ കഴിയുന്ന വേറെ ആരുണ്ട്‌?പണികൊടുക്കുന്നവരെ
നല്ല വൃത്തിയായി മറുപണി കൊടുത്തു ബ്ലോക്കി വീട്ടിലിരുത്താനും,പ്രജകളുടെ മൌലിക അവകാശങ്ങള്‍
അന്തസായി പരിഗണിക്കുന്നതോടൊപ്പം മൌലികകടമകള്‍ ഇടക്ക് ഓര്‍മിപ്പിക്കുകയും ,അടിസ്ഥാന സൌകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതില്‍ പൂര്‍ണ ശ്രദ്ധാലുവുമായ മാര്‍ക്കല്ലേ അതിനു യോഗ്യന്‍ ?
               നാനാജാതി വിളവന്മാരെയും ഇത്ര നന്നായി കൈകാര്യം ചെയ്യുന്ന മറ്റൊരു ഭരണാധികാരിയെ എവിടെക്കിട്ടും?
നിങ്ങള് ആര്‍ക്കു മാര്‍ക്കിടും മന്മോഹനോ അതോ സാക്ഷാല്‍ മാര്‍ക്കിനോ?ഫെയ്സ്ബൂക് രാജാവ് നീണാള്‍ വഴാട്ടെ...
അല്ലപിന്നെ!

2013, ജൂൺ 28, വെള്ളിയാഴ്‌ച

സഖി

       


വിടര്‍ന്ന മിഴികളില്‍ ചിറകെട്ടിയോതുക്കിയ നീര്‍മിഴിതുള്ളികള്‍,
ഒരുപാടുപറയുവാനുണ്ടെന്നു വിതുമ്പുന്ന ചുണ്ടുകള്‍,
നിനക്കെന്നോടെന്തും പറയാം സഖീയെന്നൊരു സാന്ത്വനം -
പ്രതീക്ഷിക്കും പോലെയെന്നെയവള്‍ ഉറ്റുനോക്കി,
ഒന്നുമുരിയാടന്‍ കഴിയാതെ ഒരു പെരുമഴയത്തൊലിച്ചുപോയ
 കനിവിനെയോര്‍ത്തൊരു ശിലയായ് മാറി ഞാന്‍!

2013, ജൂൺ 27, വ്യാഴാഴ്‌ച

ഭാഷയിലെ ആധുനികന്മാര്‍ നമ്മള്‍!

മലയാളവുമറിയില്ല ഇംഗ്ലീഷുമറിയില്ല ;വല്ലത്തൊരവസ്ഥയാ ഭാഷാ ഭഗവാനെ എന്‍റെത്.ഇംഗ്ലീഷിലാണ് സ്വപ്നം
കാണുകയെന്നു  ഒരു അവതാരക പറയുന്നത് കേട്ടു.ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന അവര്‍ക്ക് ഇതെങ്ങനെ സാധിക്കുന്നു
എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല.നമ്മുടെ സ്വപ്നങ്ങളുടെ  വേരുകള്‍ ജനിച്ചു വളര്‍ന്ന
നാട്ടിലാണെന്നാ എന്‍റെ അനുഭവം .അത് കുറച്ചു കൊല്ലം വിദേശത്ത് പഠിച്ചാല്‍ മാറുമോ?എന്തോ വിദേശത്ത്
പടിക്കാത്തോണ്ട് എനിക്കതറിയില്ല.ഇംഗ്ലീഷ് സ്കൂളില്‍ പഠിച്ചവര്‍ (കേരളത്തില്‍ )ഇംഗ്ലീഷില്‍
സ്വപനം കണ്ടിരുന്നെങ്കില്‍  അവര്‍ക്ക് ഒരു ഭാഷയെങ്കിലും മര്യാദക്ക് അറിയുമെന്ന് സമാധാനിക്കമായിരുന്നു.എനിക്കറിയുന്ന
കുട്ടികള്‍ക്ക് രണ്ടു ഭാഷയും അറിയാം ,പക്ഷെ രണ്ടുമറിയില്ല എന്നതാ അവസ്ഥ.മറിച്ച്
അഭിപ്രായം ഉള്ളവരുണ്ടാകാം.ഇന്നത്തെ കുട്ടികള്‍ പത്രം വായിക്കാറില്ല.കാരണം മറ്റൊന്നുമല്ല.ഇംഗ്ലീഷ് പത്രമായാലും
മലയാളം പത്രമായാലും  വായിച്ചു മനസിലാക്കാന്‍ അവര്‍ക്ക് പരിമിതി ഉണ്ട്.അതുകൊണ്ട് തന്നെ അവരുടെ വായന
 പ്രാദേശിക,സിനിമാപേജുകളില്‍ ഒതുങ്ങുന്നു.ഇതു അവരുടെ കുറ്റമോ മാതാപിതാക്കളുടെ കുറ്റമോ അല്ല.ഇന്നത്തെ
 വിദ്യാഭ്യാസം അങ്ങനെ ആണ്:കുറച്ചു വിദ്യ ബാക്കി അഭ്യാസം.4 മാര്‍ക്ക് കിട്ടിയവന്‍ പത്താം തരം ജയിക്കുന്ന
ഇവിടെ എങ്ങനെ സംസ്ഥാന സിലബസ്സില്‍ കുട്ടിയെ പഠിപ്പിക്കാന്‍ വിടും?എന്നാല്‍ കുറച്ചു മുന്‍പ് രക്ഷപെട്ടു പോന്ന
 എന്നെപ്പോലുള്ളവര്‍  കംപ്യൂട്ടറില്‍ ` മംഗ്ലീഷ് `അടിച്ചു ഉള്ള മലയാളവും ഇംഗ്ലീഷും കുളമാക്കുന്നു.ഈ `കിണാപ്പ്`
അടിച്ചു തുടങ്ങും മുന്‍പ് ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെയെങ്കിലുംസ്പെല്ലിംഗ് അറിയാമായിരുന്നു.
ഇപ്പോ അതും പോയി.
 കുറിപ്പ്-ഇതെഴുതാന്‍ പ്രചോദനം തന്‍റെ കുട്ടിക്ക് രണ്ടാം ഭാഷ എതെടുക്കുമെന്നു  സംശിയിച്ച എന്‍റെ സുഹൃത്ത്‌.
 കുട്ടിക്ക് ഏതെങ്കിലും ഭാഷ നന്നായി അറിഞ്ഞാലല്ലേ  മറ്റൊന്ന് പഠിച്ചെടുക്കാന്‍ കഴിയു.സംസാരിക്കാന്‍ കഴിയുന്ന ഭാഷ
ആദ്യം നന്നായി പഠിച്ചെടുക്കട്ടെ.എന്നിട്ടാകാം അടുത്ത ഭാഷ.

2013, ജൂൺ 24, തിങ്കളാഴ്‌ച

പിന്നിട്ട വഴികളും  മുന്നോട്ടുള്ള  പ്രയാണവും,
ഇതിന്നിടയില്‍ ഇന്നിന്‍റെ വേവലാതികളും!
ഇതല്ലേ നീയും ഞാനും നമ്മളുമെല്ലാം.

2013, ജൂൺ 23, ഞായറാഴ്‌ച

എല്ലാരും പുകഴ്ത്തി പറഞ്ഞപ്പോഴേ ഞാന്‍ കരുതിയതാ നീ ഒരു അഹങ്കാരി
ആകുമെന്ന്.ഒന്നേ ഉള്ളുവെങ്കിലും ഓലക്കകൊണ്ടടിക്കണമെന്നാ കാരണവന്മാര്‍ 
പറഞ്ഞിരിക്കുന്നത്.ഇതു വല്ലതും അറിയഞ്ഞിട്ടാണോ നമ്മളിങ്ങനെ കൊഞ്ചിച്ചത്?!
അല്ലേഅല്ലാ.പിണങ്ങിയാലത്തെ വാശി അനുഭവിച്ചറിഞ്ഞത് കൊണ്ടാ ഒന്ന് കൊഞ്ചിക്കാമെന്നു
വെച്ചത്!എന്നിട്ട് ഇപ്പോ നീയെന്താ ഈ കാണിക്കുന്നത്?തലയില്‍ കയറി ഇരിക്കുന്നോ?വേണ്ടാ 
ഇറങ്ങിക്കോ.മതി പരീക്ഷിച്ചത്.നദികളും പുഴകളുമൊക്കെ നിസ്സഹായരാണ്.നീ തന്നെ കനിയണം 
മഴയേ..മതി പരീക്ഷിച്ചത്...തെറ്റ് ഞങ്ങളുടെ ഭാഗത്തുമുണ്ട് എന്നാലും മതി....
ഇന്നത്തെ കേരളം-കിടപ്പറയില്‍ മുക്കിക്കൊല്ലപ്പെടുന്ന അഴിമതി കുഞ്ഞുങ്ങള്‍!! ........ .,ഇവരുടെയൊക്കെ `കാണാതാകുന്ന തന്തമാര്‍!.
-അന്വേഷണപരമ്പര ഇവിടെ ആരംഭിക്കുന്നു.

2013, ജൂൺ 20, വ്യാഴാഴ്‌ച

എന്‍റെ സങ്കല്പത്തിന്‍ മാറാല വലകള്‍
നിന്‍റെ സ്പര്‍ശത്താലലിഞ്ഞു പോയി!

ഇതെന്തൊരു വായന!

ഇവരെന്താ ഇങ്ങനെ?

   ഒന്നു രണ്ടു വര്‍ഷമായി   ടി വി യില്‍ വാര്‍ത്ത കേള്‍ക്കുമ്പോള്‍  എന്‍റെ  മനസ്
പലപ്പോഴും  എന്നോട് ചോദിക്കുന്ന ചോദ്യം,"ഇവരെന്താ ഇങ്ങനെ?.ആരോടാ ഇവരിങ്ങനെ
ആക്രോശിക്കുന്നത്?"  ഉറങ്ങാന്‍ കിടക്കുമ്പോള്‍ മറ്റാരെങ്കിലും  വാര്‍ത്ത വെച്ചാല്‍
 എന്‍റെ സകല  ഞരമ്പുകളും  വലിഞ്ഞു പൊട്ടും.ഇവരെയൊക്കെ ഭാവം കണ്ടാല്‍ തോന്നും
അവര്‍ക്ക്  തീരെ സമയമില്ലാത്ത നേരത്ത്  നമ്മള്‍  വിളിച്ചോണ്ട് വന്നു  നിര്‍ബന്ധിച്ചു  വായിപ്പിക്കുകയാണെന്ന്!

      ഇതെല്ലാം  കാണുകയും കേള്‍ക്കുകയും  ചെയ്യുമ്പോള്‍  ദൂരദര്‍ശനിലെ  രാജേശ്വരി മോഹനെയും
ബാലകൃഷ്ണന്‍  മാഷിനെയുമൊക്കെ (എന്‍റെ ഗുരുനാഥന്‍ ആണ്) നമിച്ചു പോകുന്നു.എന്തൊരു  ശാന്തത യോടെ
ആണ്  അവര്‍ വാര്‍ത്ത  വായിക്കുന്നത്.അത് കേള്‍ക്കുമ്പോള്‍  തന്നെ  മനസ് ശാന്തമാകും.ഈ വാര്‍ത്താ ചാനലുകളുടെ
അതിപ്രസരം കൊണ്ട്  ജനങ്ങളുടെ ആയുസ് കുറയുമെന്ന കാര്യത്തില്‍  യാതൊരു  സംശയവുമില്ല!
 
    

2013, ജൂൺ 16, ഞായറാഴ്‌ച

പ്രണയം പൂത്തു കിടക്കുന്ന കവിതകളില്‍
വിരഹത്തിന്‍ പരിസമാപ്തി.
നിരാശയുടെ വേലിയേറ്റത്തില്‍ സയനൈഡിന്‍റെ മണം.
ഇതൊരു തുടര്‍ക്കഥ:മാറ്റമില്ലാത്ത ,മരണമില്ലാത്ത കഥ.

2013, ജൂൺ 11, ചൊവ്വാഴ്ച

ഫേസ്ബുക്കില്‍ മലയാളി ചെളി വരിയെരിഞ്ഞിട്ടുള്ളവരില്‍  ഒന്നാം സ്ഥാനം ആര്‍ക്കാണ്? പി സി ജോര്‍ജ്?സന്തോഷ്‌ പണ്ഡിറ്റ്‌?
ശ്രീശാന്ത്?തീര്‍ച്ചയായും ശ്രീശാന്ത് തന്നെ കേമന്‍.അന്തര്‍ദേശീയ ചെളിവാരല്‍ കിട്ടിയിട്ടുള്ളത് ശാന്തനു തന്നെ.പക്ഷെ
ഇപ്പോ സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റുകളില്‍ വരുന്ന കുറിപ്പുകളും രോദനങ്ങളും  കാണുമ്പോള്‍
ഈ മലയാളികളൊക്കെ ഓന്തുകളാണോ എന്ന് തോന്നിപ്പോകുന്നു.ശ്രീശാന്തിനെ കടിച്ചുകീറി ഉപ്പും മുളകും പുരട്ടിയിരുന്ന
ആളുകള്‍ പോലും ശ്രീശാന്തിനു വേണ്ടി കരഞ്ഞു മൂക്ക് പിഴിയുന്നു.എന്തെങ്കിലും വാര്‍ത്ത വരുമ്പോഴേക്കും എല്ലാവരും
പെട്ടന്ന് തന്നെ വികാരഭരിതരാകുന്നു.ആ വികാരം അടുത്ത വാര്‍ത്തയില്‍ ഒലിച്ചിറങ്ങി പോകുന്നു.
ചിന്തിക്കാന്‍ അവനവന്റെ തല ഉപയോഗിക്കുന്നത് നിറുത്തിയോ?കടം വാങ്ങിയ ചിന്തകള്‍ ആകുമ്പോള്‍ ആയുസ്സ് കുറയും.
പക്ഷെ ചൂട് കൂടുതലായിരിക്കും.ആ ചൂടില്‍ ഒരുപാടു പേരുടെ മാനവും മര്യാദയുമൊക്കെ ഉരുകിയൊലിച്ചു പോകുന്നുണ്ടെന്ന്
വല്ലപ്പോഴുമെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്.രണ്ടാം ദിവസം ശീതീകരിണി യുമായി ഇറങ്ങിയാല്‍ അതൊന്നും തിരിച്ചു കൊടുക്കാന്‍
കഴിയില്ല.മലയാളികള്‍ ശ്രീശാന്തിനെ സ്നേഹിച്ചു തുടങ്ങാന്‍ ഒന്ന് ജയില് വരെ പോകേണ്ടി വന്നു.ഇനി പുറത്തിറങ്ങിയ
ശ്രീശാന്തിനെ ഞെക്കി കൊല്ലുമോയെന്നു ഇപ്പോ അറിയാം.

2013, ജൂൺ 9, ഞായറാഴ്‌ച

മഴ തന്ന പണി

മഴ ഇഷ്ടമാണ്.പക്ഷെ മഴ നനയാറില്ല.കൂടെയുള്ള ആള്‍
പറച്ചിലില്‍ മാത്രമല്ല പ്രവര്‍ത്തിയിലും മഴ നനയുന്നയാളും.പക്ഷെ
ഇത്രേം വല്ല്യ 8 ന്‍റെ പണി എനിക്കു തരുമെന്ന് ഞാന്‍ കരുതിയില്ല.
psc ടെസ്റ്റ്‌ എഴുതാന്‍ മഴ നനഞ്ഞു പോയ ആദ്യ വ്യക്തി ഞാനായിരിക്കും."നമുക്ക് സ്കൂട്ടറില്‍ മഴ
നനഞ്ഞു പോകാം.വെറും ചാറ്റല്‍ മഴയല്ലേ.പതുക്കെ അവിടെ എത്താം".ഞാന്‍ കൂടുതല്‍ ഒന്നുംആലോചിക്കാതെ
സമ്മതിച്ചു.ടെസ്റ്റ്‌ എഴുതുമ്പോള്‍ ആള്‍ പുറത്തു നില്‍ക്കുന്നത് എനിക്ക് ഒരു ധൈര്യം
ആണല്ലോ എന്ന് കരുതി.ഈ psc ക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലുംഎന്തെങ്കിലും കാരണം പറഞ്ഞു
നമ്മളെ ഹാളില്‍ നിന്ന് പുറത്താക്കാനുള്ള ഒരു വ്യഗ്രത ഉണ്ടാകാറുണ്ട്.അതുകൊണ്ട് കൂടെ ഒരുപടയാളി
അത്യാവശ്യമാണെന്ന്ഞാന്‍ കണക്കുകൂട്ടി.തൃപ്രയാര്‍ മുതല്‍ കൂടെ വന്ന മഴ ഒല്ലൂര് ആയപ്പോഴേക്കും സംഹാരതാണ്ഡവം
തുടങ്ങി.മുന്‍ സീറ്റില്‍ നിന്ന് "ആ മഴ ഈ മഴ പെരുമഴയായി കാറ്റ് കൊടുങ്കാറ്റാകട്ടെ " എന്ന പാട്ട് കേള്‍ക്കാന്‍ തുടങ്ങി.
എന്‍റെ മനസ്സില്‍ പെരുമഴ മാത്രമല്ല ,ഇടിവെട്ടും തുടങ്ങി .എന്‍റെ കിളി പോയിരിക്കുമ്പോഴാ  മനുഷ്യന്റെ പാട്ടുകച്ചേരി!.
‍‍.ഈ കോലത്തില്‍ ഞാന്‍ ഇങ്ങനെ പരീക്ഷ എഴുതും?പക്ഷെ
ഞാന്‍ എഴുതി .മുട്ട് കൂട്ടി ഇടിച്ചു ,തണുത്തു വിറച്ചു കുട്ടനെല്ലൂര്‍ അഗസ്റ്റിന്‍ അക്കര സ്കൂളില്‍ ഇരുന്നു എഴുതി.അവിടെ
എത്തിയപോള്‍ വളരെ ആശ്വാസം തോന്നി.എന്‍റെ പള്ളിക്കൂടക്കാലം ഓര്‍മിപ്പിക്കും വിധത്തിലുള്ള കെട്ടിടം.പുതുക്കി പണിതു
നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.പരീക്ഷ കഴിയും വരെ പെരുമഴ,അങ്ങിനെ വെറുതെ പറഞ്ഞാല്‍ ശരി ആകില്ല,അലറി കൊണ്ടുള്ള.
മഴ.മറ്റെല്ലാ ശബ്ദങ്ങളെയും വിഴുങ്ങി കൊണ്ട് പരീക്ഷക്ക്‌ കൂട്ടായി കഴിയും വരെ.
പക്ഷെ ഞങ്ങള്‍ തിരിച്ചു യാത്ര തുടങ്ങിയപ്പോള്‍ കരഞ്ഞുക്ഷീണിച്ച കുട്ടിയെപോലെ ഞങ്ങള്‍ക്കൊപ്പം കൂടെക്കൂടി,മൂന്നാമാതൊരാളായി!

2013, ജൂൺ 6, വ്യാഴാഴ്‌ച

ഓര്‍മകള്‍ ഉണ്ടായിരിക്കണം

വര്‍ത്തമാനത്തില്‍ നിന്ന് ഭാവിയിലേക്ക് കുതിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍
ഭൂതകാലത്തിന്‍റെ ഊഷ്മളമായ ഓര്‍മകളില്‍ ജീവിക്കാനിഷ്ടപെടുന്ന അപൂര്‍വ്വം ചിലരെങ്കിലുംഉണ്ടെന്നു
തിരിച്ചറിയുന്നത്‌ വല്ലാത്ത ഊര്‍ജമാണ് തരുന്നത്.ബാല്യത്തിന്‍റെ നിഷ്കളങ്കമായ ഓര്‍മകളിലേക്ക് ഞാനറിയാതെ ,
അവരുടെ വാക്കുകളിലുടെ സഞ്ചരിക്കുന്നു.ഓര്‍മകളിലെങ്കിലും നല്ല അനുഭവങ്ങളുടെ സ്പര്‍ശമുണ്ടായിരിക്കുക
എന്നത് അനുഗ്രഹം തന്നെയാണ്.ഇത്രയും ജീവിതവേഗം കൂടിയ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഇന്നിനു കൂട്ടായി
 ഓര്‍മകളുടെ  ഒരു കഴിഞ്ഞകാലം എപോഴും കൂടെ വേണം. നമ്മളറിയാതെ ഇപോഴും നമ്മള്‍ അത് തേടിക്കൊണ്ടിരിക്കുന്നു.
അതുകൊണ്ടുതന്നെയാണ് പോയകാലത്തിന്റെ  ഓര്‍മപ്പെടുത്തലായി വരുന്ന ഒരു ഫോട്ടോ,അല്ലെങ്കില്‍ ഒരു കുറിപ്പ് ,നമുക്ക്
ഒരു ഗ്രിഹാതുരത്വം അല്ലെങ്കില്‍ ഒരു നല്ല ഊര്‍ജം സമ്മാനിക്കുന്നത്.ഏതോ ഒരു മലയാള സിനിമയുടെ പേര് സൂചിപ്പിക്കും പോലെ
 'ഓര്‍മകള്‍ ഉണ്ടായിരിക്കണം '.



2013, മേയ് 31, വെള്ളിയാഴ്‌ച

നല്ല പകുതിയുടെ നല്ല പരിഭവങ്ങള്‍

".
വാത്മീകി,വ്യാസന്‍,കാളിദാസന്‍,തുടങ്ങിയ പഴയ ആശാന്മാര്കും,കീററ്സ്,ഷെല്ലി തുടങ്ങിയ
മധ്യകാല ആശന്മാര്‍ക്കും,എന്തിനു ബൈബിളിലെ ഉത്തമഗീതത്തിനുപോലും ഞങ്ങള്‍ പുരുഷകേസരികളെ
വേണ്ട .ഇപ്പോഴത്തെ എഴുത്താശാന്മാരുടെ കാര്യം പറയുകയും വേണ്ട.കാതിലെ കടുക്കനുംപൂണൂലും മാത്രം നീക്കി വെക്കും.
ഇതെന്തു നീതി?ഇതെവിടെത്തെ സമത്വം?"
   
  ഉ: നിങ്ങടെ മാത്രം നീതി.പുകഴ്ത്താനും കുറ്റപ്പെടുത്താനും ഇഷ്ടപ്പെടാനും ഞങ്ങള്‍ ഉണ്ടായല്ലെ പറ്റു?!അല്ലെങ്കില്‍ വംശനാശം
 സംഭവിച്ചാലോ?

2013, മേയ് 24, വെള്ളിയാഴ്‌ച

പാല്‍ക്കാരന്‍


പാല്‍ക്കാരന്‍.
‍(തെറ്റിദ്ധരിക്കണ്ട.നിങ്ങള്‍ പ്രതീക്ഷിച്ച ആ പാവം പാല്‍ക്കാരന്‍ പയ്യനല്ല! )



 
      ഒരുപാടു തവണ പാല്‍ക്കാരന്‍ സുകുചേട്ടന്‍റെ ഭാര്യയെ ഞാന്‍ കണ്ടിട്ടുണ്ട്.
എന്നിട്ടും,എന്തുകൊണ്ടാണെന്നറിയില്ല എന്‍റെ സ്വപ്നത്തില്‍ മറ്റൊരു സുന്ദരി സുകുചേട്ടന്റെ ഭാര്യയായി വന്നത്.
സുകുചേട്ടന്റെ ഭാര്യ ഒരു സാധാരണ "സുകുച്ചേച്ചി മാത്രം".എന്‍റെ സ്വപ്നം സുകുചേട്ടനോട് ചെയ്ത ഫേവറില്‍
എനിക്കുണ്ടായ ഷോക്ക് നേരം പുലര്‍ന്നിട്ടും മാറിയിട്ടില്ല.സുകുച്ചേട്ടന്‍ പാല്‍ നിറച്ചു വെച്ച് പോകുന്ന പൈന്റ്റ് കുപ്പികള്‍
ഒരിക്കലും ഞാന്‍ കൃത്യസമയത്ത് തിരിച്ചു വെക്കാറില്ല
.(ആളുടെ കയ്യില്‍ ധാരാളം കുപ്പികള്‍ ഉണ്ടെന്നുള്ള വിശ്വാസമാണ് അതിനു പിന്നില്‍ ).ആ
കുറ്റബോധമാകാം  ചേട്ടന്റെ സുന്ദരിയായ,മൂക്കുത്തി ഇട്ട,കണ്ണുകളില്‍ കവിത വിരിയുന്ന,ഭാര്യ
 കുപ്പി തിരിച്ചെടുക്കുവാന്‍ വന്നുവെന്ന ഈ അപൂര്‍വ സ്വപ്നത്തിനു കാരണം.
ഈ 'സ്വപ്നം ' എന്ന് പറയുന്ന 'സംഭവം' ഒരു വല്ലാത്ത സംഭവം തന്നെയാ അല്ലെ? ആര്?എപ്പോള്‍ ? ,ഈ
 സംഭവത്തിനുള്ളിലേക്ക്  കടന്നു വരുമെന്ന് സാക്ഷാല്‍ ഒബാമയ്ക്കു പോലും
ഒരു പിടീമുണ്ടാകില്ല,പിന്നെയല്ലേ എനിക്ക്?!

2013, മേയ് 18, ശനിയാഴ്‌ച

മഴയറിവ്


മഴ എന്നും നിങ്ങളില്‍ പലരെയും പോലെ എനിക്കും ഹരമായിരുന്നു.
ഹരം എന്നതിനപ്പുറം അത് ജീവനും ഒരേ സമയം ആത്മാവുമാണെന്ന് തിരിച്ചറിഞ്ഞത്
ഇത്തവണത്തെ വേനല്‍ മഴയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിലൂടെ ആയിരുന്നു.

ജീവിതത്തില്‍ പലതിന്റെയും മൂല്യം മനസിലാക്കാന്‍ തീക്ഷ്ണാനുഭവങ്ങള്‍
വേണ്ടിവരുന്നു.ഈ പ്രകൃതിയെ സംരക്ഷിക്കാന്‍,ഇതുപോലെ എങ്കിലും, വരും 
തലമുറയ്ക്കുവേണ്ടി ബാക്കിവെക്കാന്‍ നമുക്ക് കഴിയണം.